2011, ഏപ്രിൽ 23, ശനിയാഴ്‌ച

എന്റെ ബാല്യം...

ഇന്നലെ നീയാണ് എന്റെ ബാല്യത്തേ കുറിച്ച് ചോദിച്ചത്,
ഉടഞ്ഞുപോയ കുപ്പിവളകള്‍പോലെ ചിതറിപോയ എന്റെ ബാല്യത്തേകുറിച്ച്.
ചിതറിതെറിച്ച വളപ്പൊട്ടുകള്‍ നിനക്ക് വേണ്ടി ഞാന്‍ കൂട്ടിചേര്‍ക്കാം,
അതിന്റെ മുനകൂര്‍ത്ത ചീളുകള്‍ എന്റെ ആത്മാവിനെ മുറിപ്പെടുത്തുമെങ്കിലും.
ബലിഷ്ടമായഏതോ കൈകളില്‍ മുറുകെ പിടിച്ച്,
പാടവരമ്പത്തുകൂടെ നീ നടന്നു നീങ്ങുന്നത് നിറകണ്ണുകളോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്.
കിട്ടാതെ പോയ സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ബാല്യം,
ഇരുട്ടില്‍ തനിച്ചാക്കപ്പെട്ടവന്റെ നിസ്സഹായത.
പിന്നീടെപ്പോഴോ, ഹൃദയത്തിന്റെ മുന്‍പില്‍ ഒരു കറുത്ത ശീലയിട്ട് ഞാനാ ഇരുട്ടിന്റെ ഭാഗമായ്,
സുരക്ഷിതത്തിന്റെ ആവരണം ഞാന്‍ അപ്പോഴും കണ്ടെത്തിയതും ആ ഇരുട്ടില്‍ തന്നെയായിരുന്നു.
വിഭ്യാന്തിയുടെ ഏതോ ഒരു നിമിഷത്തില്‍,
കലങ്ങിമറിഞ്ഞ തലച്ചോറിന്റെ ഓര്‍മ്മകളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ വാത്സ്യല്യം.
അടുക്കള ചുമരിലെ കരിപിടിച്ച മൂലയില്‍ ഒറ്റക്കിരിന്നു പിറുപിറുക്കുന്ന വാത്സ്യല്യത്തില്‍,
വര്‍ഷങ്ങളുടെ ഇടവേളയില്‍ കടല്‍ കടനെത്താറുള്ള കളിപ്പാട്ടങ്ങളില്‍,
എനിക്ക് നഷ്ടപ്പെട്ടുപോയത്,
നീ കൌതുകത്തോടെ കേട്ടിരിക്കുന്ന എന്റെ ബാല്യമായിരുന്നു.
ഇനി,
നിന്റെ മടിയില്‍ തലവെച്ച് ഞാനൊന്നു കിടക്കട്ടെ.
ആ മൃദുവാര്‍ന്ന കൈവിരലുകല്‍ എന്റെ മുടിയിഴയിലൂടെ സഞ്ചരിക്കട്ടെ.
എന്നിട്ട്, എനിക്ക് നീ ഒരു രാജാവിന്റെയും രാജകുമാരിയുടേയും കഥ പറഞ്ഞു തരിക.
സ്നേഹത്തിന്റെ
പുതിയ അര്‍ഥതലങ്ങള്‍ നിന്നിലൂടെ ഞാന്‍ പുനര്‍ജനിപ്പിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ